മരണാനന്തര ജീവിതം, ഭാഗം 1 : എന്താണ് തനതുവിധി?
നമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു.
ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല.
ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു.
ഓരോ മനുഷ്യന്‍റെയും ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്ഷ്യം സ്വര്‍ഗ്ഗ രാജ്യമാണ് എന്ന് ബൈബിൾ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ നിരവധി ക്രിസ്ത്യാനികള്‍ പോലും ഈ വലിയ സത്യം മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രാര്‍ത്ഥനകളും മറ്റ് ആത്മീയ പ്രവര്‍ത്തികളും ഈ ലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ ഇപ്പോള്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനോ വേണ്ടി മാത്രമായി ചുരുങ്ങുന്നു. നാം എന്തിനുവേണ്ടിയാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്നത്? നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പല്‍സമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? എങ്കില്‍ നമുക്കു തെറ്റു പറ്റിയിരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. "ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കൊറി 15:19).
പിന്നെ എന്തിനുവേണ്ടിയാണ് നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കേണ്ടത്? എന്താണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം? മരണശേഷം നമ്മുടെ ആത്മാവിന് എന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ബൈബിളിനു മാത്രമേ സാധിക്കൂ. മരണാനന്തര ജീവിതത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ വളരെ വ്യക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നുണ്ട്. മരണശേഷം ഒരു മനുഷ്യന്‍റെ ആത്മാവ് കടന്നുപോകുന്ന അവസ്ഥകള്‍ ഇപ്രകാരമാണെന്ന് സഭ പഠിപ്പിക്കുന്നു.
1. തനതുവിധി
2. സ്വര്‍ഗ്ഗം
3. ശുദ്ധീകരണസ്ഥലം
4. നരകം
5. ശരീരത്തിന്റെ ഉയിർപ്പ്
6. അന്ത്യവിധി
7. പുതിയ ആകാശവും പുതിയ ഭൂമിയും
എന്താണ് തനതുവിധി?
'തനതുവിധി' എന്നത്, ഒരു മനുഷ്യന്‍ മരിക്കുന്ന നിമിഷം തന്നെ സംഭവിക്കുന്നതാണ്. ഇത് അന്ത്യവിധിയില്‍ നിന്നും വ്യത്യസ്ഥമാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം.
ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് ഉടനെതന്നെ സ്വീകരിക്കുന്ന അവസ്ഥയാണ് തനതുവിധി. ജീവിതകാലത്തെ അവന്‍റെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചു ലഭിക്കുന്ന പ്രതിഫലമാണിത്.
ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ നാം ഇപ്രകാരം കാണുന്നു. "ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രഹാത്തിന്‍റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു" (ലൂക്കാ 16: 22-23). ഇവിടെ ഒരു കാര്യം യേശു വ്യക്തമായി പഠിപ്പിക്കുന്നു. ലാസറിന്‍റെയും ധനികന്‍റെയും തനതുവിധി, അവരുടെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചുള്ള പ്രതിഫലം മരണം കഴിഞ്ഞ് ഉടനെതന്നെ സംഭവിക്കുന്നു.
"മനുഷ്യനെ അവന്‍റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു" (CCC 1011). അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ, തനതുവിധിയെ മുന്നില്‍ കണ്ടുകൊണ്ട് "എന്‍റെ ആഗ്രഹം മരിച്ച് ക്രിസ്തുവിനോടു കൂടെ ആയിരിക്കാനാണ്" (ഫിലിപ്പ് 1:23) എന്നു വെളിപ്പെടുത്തുന്നത് .
വീണ്ടും യേശു കുരിശില്‍ കിടന്നുകൊണ്ട് നല്ല കള്ളന് നല്‍കിയ വാഗ്ദാനം തനതുവിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നു. "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ 23:43). ഇവിടെ യേശു നല്ല കള്ളനോട് 'അന്ത്യവിധി ദിവസം പറുദീസായിലേക്ക് കൂട്ടിക്കൊണ്ടുപോകും' എന്നല്ല പറയുന്നത് "ഇന്ന് നീ എന്നോടു കൂടെ പറുദീസായില്‍ ആയിരിക്കും" എന്നാണ്.
സഭയുടെ പ്രബോധനം
പരിശുദ്ധാത്മാവ്, തനതുവിധിയെക്കുറിച്ച് കത്തോലിക്കാ സഭയിലൂടെ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്.
"ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെതന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്ന് പുതിയ നിയമം പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്ന് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റുപല ഭാഗങ്ങളും ആത്മാവിന്‍റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭാഗധേയത്തെപ്പറ്റി - പറയുന്നുണ്ട്.
ജീവിതസായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീ പരിശോധിക്കപ്പെടും.
ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022).
ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു.
വിശുദ്ധരുടെ ജീവിതത്തിലൂടെ
അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം പറയുന്നു "എന്നിൽ സജീവ ജലമുണ്ട്; എന്‍റെ ഉള്ളില്‍ നിമന്ത്രിക്കുകയും പിതാവിന്‍റെ അടുക്കലേക്കു വരിക എന്നു മൊഴിയുകയും ചെയ്യുന്ന ജലം."
തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു".
വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു- " ഇതാ സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59).
മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്."
മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012).
യേശുക്രിസ്തുവിൽ വിശ്വസിക്കുകയും എന്നാൽ പൂര്‍ണ്ണമായി വിശുദ്ധി പ്രാപിക്കുകയും ചെയ്യാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ "ശുദ്ധീകരണസ്ഥലം" എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. സ്വര്‍ഗ്ഗീയ ആനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതുവരെ അവര്‍ ഈ അവസ്ഥയില്‍ കഴിയുന്നു. ഈ ആത്മാക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗപ്രവൃത്തികളും ആവശ്യമായിട്ടുള്ളത്.
എന്നാല്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും ദൈവത്തില്‍ വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിച്ച് മാരകമായ പാപത്തിന്റെ അവസ്ഥയിൽ മരിക്കുന്ന ആത്മാക്കള്‍ മരണം കഴിഞ്ഞ് ഉടനെതന്നെ നരകത്തിലേക്ക് പ്രവേശിക്കുന്നു.
ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന "ശമിക്കാത്ത അഗ്നിയുടെ" സ്ഥാനമായ "ഗേഹന്ന" യെപ്പറ്റി യേശു കൂടെക്കൂടെ പറയുന്നുണ്ട് എന്ന വലിയ സത്യം നാം അറിഞ്ഞിരിക്കണം.
അതുകൊണ്ട് ഈ ലോക ജീവിതത്തെ നാം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്രയോ ചെറുതാണ്. എന്നാല്‍ ഈ ചെറിയ ജീവിതത്തില്‍ നാം എന്ത് വിശ്വസിക്കുന്നു. എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ മരണനിമിഷത്തെ ഭാഗധേയം നിശ്ചയിക്കുന്നത്.
മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കുക
ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമമായ യേശുക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനുവേണ്ടി അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിന് മരണം അന്ത്യം കുറിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുക്കാം. അതിനായി നമുക്ക് ചിന്തിക്കാം. ഇന്നു നാം മരിച്ചാല്‍ നമ്മുടെ ആത്മാവിന്‍റെ തനതുവിധി എന്തായിരിക്കും? സ്വര്‍ഗ്ഗമോ, ശുദ്ധീകരണസ്ഥലമോ അതോ ശരീരവും ആത്മാവും നഷ്ടപ്പെടുന്ന നരകമോ?
"മരണം മനുഷ്യന്‍റെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവികപദ്ധതിക്കനുസരണമായി തന്‍റെ ഭൗമിക ജീവിതം നയിക്കാനും, തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമയത്തിന്‍റെയും അന്ത്യമാണ് മരണം. 'ഭൗമിക ജീവിതത്തിന്‍റെ ഒരേയൊരു യാത്ര' പൂര്‍ത്തിയായിക്കഴിയുമ്പോള്‍ നാം മറ്റു ഭൗമിക ജീവിതങ്ങളിലേക്കു തിരിക്കുന്നില്ല. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മരണത്തിനു ശേഷം പുനര്‍ജന്മമില്ല" (CCC 1013) എന്ന് സഭ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു.
"നമ്മുടെ മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായില്‍ സഭ, "പെട്ടെന്നുള്ളതും മുന്‍കൂട്ടി കാണാത്തതുമായ മരണത്തില്‍ നിന്ന്‍, കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയിൽ "ഞങ്ങളുടെ മരണസമയത്തു" ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന്‍ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്‍റെ മധ്യസ്ഥനായ വി.യൌസേപ്പിനു നമ്മെത്തന്നെ ഭരമേല്പ്പിക്കാനും സഭ ആവശ്യപ്പെടുന്നു" (CCC 1014).
തുടരും...
1. എന്താണ് സ്വര്‍ഗ്ഗം?
2. എന്താണ് ശുദ്ധീകരണസ്ഥലം?
3. എന്താണ് നരകം?
4. എന്താണ് അന്ത്യവിധി?
5. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്?
6. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?






ബൈബിളും ശുദ്ധീകരണസ്ഥലവും
പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം ഒരു സ്ഥലമല്ല, അത് ഒരു അവസ്ഥയാണ് എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. പഴയ നിയമത്തില്‍ (2 മക്കബായര്‍ 12:38-45) യൂദാസ് മക്കബായനും അനുയായികളും മരിച്ചവരുടെ പാപം തുടച്ചു മാറ്റണമെന്ന് ദൈവത്തോടു യാചിച്ചു കൊണ്ട് പ്രാര്‍ത്ഥനകളും പരിഹാരബലികളും അര്‍പ്പിക്കുന്നു. ഈ പ്രവര്‍ത്തിയെ ശ്രേഷ്ഠവും ഉചിതവുമായ പ്രവര്‍ത്തിയായി ദൈവവചനം സാക്ഷ്യപ്പെടുത്തുകയും മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ പ്രത്യാശയെ പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ വചനഭാഗം മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു." (2 മക്കബായര്‍ 12:44)അതുകൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചും ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചും അവിടെയുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഭോഷത്തമാണ് എന്ന് ആരൊക്കെ കരുതുന്നുവോ, അവർ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരാണ്. മരിച്ചവരുടെ ഉയിര്‍പ്പ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ അത് ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയായി കണക്കാക്കാം. കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന്‍ പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്‍റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍. ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി. പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. "..ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും" (1 കൊറി 3:13-15). അതുകൊണ്ട് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നതിന് പരിപൂര്‍ണ്ണ വിശുദ്ധി പ്രാപിക്കാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലെ അഗ്നിയിലൂടെ കടന്നു പോകുന്നു. അതിലൂടെ രക്ഷ പ്രാപിച്ച് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നു. കാരണം "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല." (ഹെബ്രാ. 12:14).
ശുദ്ധീകരണസ്ഥലവും സഭയുടെ പ്രബോധനങ്ങളും
പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ (YOUCAT 159). കര്‍ത്താവ് തന്‍റെ മഹത്വത്തില്‍ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും മരണത്ത നശിപ്പിച്ച് സര്‍വവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ തന്‍റെ ശിഷ്യരില്‍ ചിലര്‍ ഈ ഭൂമിയില്‍ പരദേശവാസികളായിരിക്കുകയും ചിലര്‍ ഈ ജീവിതം അവസാനിപ്പിച്ച് (ശുദ്ധീകരണ സ്ഥലത്ത്) ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചിലര്‍ മഹത്വീകൃതരായി "ത്രിയേക ദൈവത്തെ അവന്‍ ആയിരിക്കുന്നതു പോലെ തെളിവായി കാണുകയും ചെയ്യും." (Vatican Council II, LG 49) ക്രിസ്തുമതത്തിന്‍റെ ആരംഭകാലഘട്ടം മുതല്‍ മരിച്ചവരുടെ ഓര്‍മ്മ സഭ വളരെ ഭക്തിയോടു കൂടി ആചരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാര കര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു (Vatican Council II, LG 50). "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (Purgatory) എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ രക്ഷയില്‍ നിന്ന്‍ അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്. ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാന വിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലെ വരും യുഗത്തിലോ കഷ്മിക്കപ്പെടുകയില്ലെന്നു സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ടിതമാണ് ഈ പ്രബോധനം. വി. ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032). മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും. കാരണം, ക്രിസ്തുവില്‍ മാമോദീസാ സ്വീകരിച്ചവരെല്ലാം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍ മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ - കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160).
വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ
ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു. ഉടനടി, പൗലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല. വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- "രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ? എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം; ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട് എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!"
പുണ്യവാന്‍മാരുടെ ഐക്യത്തില്‍ വിശ്വസിക്കാം
'പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നു നാം വിശ്വാസ പ്രമാണത്തിലൂടെ ഏറ്റു ചൊല്ലുമ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നവരുമായ മൂന്നു കൂട്ടായ്മകളുടെ ഐക്യമാണ് നാം ഏറ്റുചൊല്ലുന്നത്. ഇതില്‍ നിന്ന്‍ ശുദ്ധീകരണ സ്ഥലത്തെ ഒഴിവാക്കുകയോ സംശയിക്കുകയോ പോലും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്നു. ഓരോ ജപമാലയിലും നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു "ഓ എന്‍റെ ഈശോയേ...അങ്ങേ കാരുണ്യം ഏറ്റവും ആവശ്യമായിട്ടുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ." നാം എത്രമാത്രം വിശ്വാസത്തോടും ബോധ്യത്തോടും കൂടിയാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്? ദൈവത്തിന്‍റെ കരുണ ഏറ്റവും ആവശ്യമായിട്ടുള്ളവരാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍. അവര്‍ക്കു വേണ്ടി ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ ഉറച്ച ബോധ്യത്തോടുകൂടി നമുക്ക് ഏറ്റുചൊല്ലാം. ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ് അക്വിനാസ്) നമ്മുടെ ജീവിതങ്ങളില്‍ നിന്നും മരണം മൂലം വേര്‍പെട്ടു പോയ നമ്മുടെ പൂര്‍വ്വികര്‍; അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? നമുക്കറിയില്ല. അവരുടെ ത്യാഗത്തിന്‍റെയും നന്മകളുടെയും ഫലം നാം ഇപ്പോള്‍ അനുഭവിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ശുദ്ധീകരണ സ്ഥലത്താണെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി അവര്‍ കാത്തിരിക്കുന്നു. നാം ഓരോരുത്തരും ഒരു ദിവസം മരിക്കും. അന്നു നാം ശുദ്ധീകരണ സ്ഥലത്തായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്നും ഒരു പ്രാര്‍ത്ഥന നമുക്കു വേണ്ടി ഉയരാന്‍ നാമും എത്രയോ തീവ്രമായി ആഗ്രഹിക്കും?
വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കർത്താവ് ഇപ്രകാരം പറഞ്ഞു: " ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും." അങ്ങനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാക്കള്‍ ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് നമുക്കു വേണ്ടി ഫലദായകമായി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിനും ചുറ്റും ഒരു കോട്ടയായി മാറട്ടെ. അതിനാല്‍ വിശുദ്ധ ജെര്‍ത്രൂദിന് കര്‍ത്താവ് നല്‍കിയ പ്രാര്‍ത്ഥന ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്ന്‍ നമുക്കും ഏറ്റു ചൊല്ലാം.
പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
Good Studies ....All the Best
ReplyDelete